കോവിഡ് -19 കാരണം മരണമടഞ്ഞവരുടെ ആശ്രിതർക്കായി പെൻഷനും വിപുലീകരിച്ച ഇൻഷുറൻസ് ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
തൊഴിൽ സംബന്ധമായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഇഎസ്ഐസി പെൻഷൻ പദ്ധതി പ്രകാരം നൽകിവരുന്ന ആനുകൂല്യങ്ങൾ കോവിഡ് കാരണം മരണമടഞ്ഞവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ വ്യാപിപ്പിക്കുന്നു.
അത്തരത്തിലുള്ള എല്ലാ ആശ്രിത കുടുംബാംഗങ്ങൾക്കും നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തൊഴിലാളികളുടെ ശരാശരി ദൈനംദിന വേതനത്തിന്റെ 90 ശതമാനത്തിന് തുല്യമായ പെൻഷന് അർഹതയുണ്ട്.
ഈ ആനുകൂല്യം കഴിഞ്ഞ വർഷം മാർച്ച് 24 മുതൽ 2022 മാർച്ച് 24 വരെയുള്ള കാലാവധിയിൽ പ്രാബല്യത്തിലുണ്ടാകും.
ഇൻഷ്വർ ചെയ്ത വ്യക്തി മരണത്തിന് കാരണമായ കോവിഡ് ബാധ നിർണയിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഇഎസ്ഐസി ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന മാനദണ്ഡം ഇഎസ്ഐസി ആനുകൂല്യങ്ങൾക്കുള്ള യോഗ്യതാ വ്യവസ്ഥകളിൽ ഉൾപ്പെടുമെന്ന് അധികൃതർ ഇന്ത്യന് എക്സ്പ്രസിനോട്
പറഞ്ഞു.
ഈ മാസം ആദ്യം പ്രഖ്യാപിച്ചതുപോലെ ഇപിഎഫ്ഒ-ഇഡിഎൽഐ പ്രകാരമുള്ള പരമാവധി ഇൻഷുറൻസ് ആനുകൂല്യത്തിന്റെ തുക ആറ് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തി. 2.5 ലക്ഷം രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു. ഇത് കഴിഞ്ഞ വർഷം ഫെബ്രുവരി 15 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും.
മരണപ്പെടുന്നതിന് 12 മാസം മുൻപ് പുതിയ ജോലിയിൽ ചേർന്നവരുടെ ആശ്രിതർക്ക് പോലും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന ഫാക്ടറികളിലെയും പ്രഖ്യാപിത സ്ഥാപനങ്ങളിലെയും പരമാവധി 21,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്കാർ ഇഎസ്ഐസിയുടെ പരിധിയിൽ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക