തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എസ്കെ സജീഷ് .
കേരളത്തില്‍ ബിജെപി 35 സീറ്റുകള്‍ വരെ നേടുമെന്ന് പറഞ്ഞ് സുരേന്ദ്രന് യഥാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് മലയാളികളെയല്ലെന്നും കേന്ദ്ര ബിജെപി നേതാക്കളെയാണെന്നും എസ്കെ സജീഷ് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.
”കോടികണക്കിന് രൂപയാണ് സുരേന്ദ്രന് സ്വന്തമാക്കിയത്. കള്ളനോട്ട്, കുഴല്‍പ്പണം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. അതിലേക്കാണ് കൊടകര കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഒത്താശ ചെയതത് ബിജെപി നേതാക്കളാണ്.
പണവുമായി സഞ്ചരിച്ചവര്‍ക്ക് സഹായം നല്കിയതും ബിജെപിക്കാരാണ്. കേസ് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാശ് കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.”
”തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കേരളത്തില്‍ 35- 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് സുരേന്ദ്രന് പറഞ്ഞിരുന്നത്. എന്ത് വിഡ്ഢിത്തമാണ് സുരേന്ദ്രന് പറയുന്നതെന്ന് അന്ന് നമ്മള് ചിന്തിച്ചു.
മലയാളികളെയല്ല, യഥാര്‍ത്ഥത്തില്‍ സുരേന്ദ്രന് വിഡ്ഢികളാക്കിയത് ബിജെപി കേന്ദ്ര നേതൃത്വത്തെയായിരുന്നു. ഒരു എ ക്ലാസ് മണ്ഡലത്തിന് അഞ്ചുകോടി വച്ച് കൊടുക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 40 എ ക്ലാസ് മണ്ഡലങ്ങളാണ് കെ സുരേന്ദ്രന് മുന്നോട്ടുവെച്ചത്.
അതിന്റെ അടിസ്ഥാനത്തില്‍ 200 കോടിയോളം രൂപ ആ രീതിയിലും 40ഓളം മണ്ഡലങ്ങള്‍ ബി ക്ലാസ് മണ്ഡലങ്ങളായി വച്ച് നാല് കോടിയോളം രൂപ കിട്ടും. അങ്ങനെ കോടികളോളം രൂപ സുരേന്ദ്രന് സമാഹരിച്ചുവച്ചതാണ്.
അങ്ങനെ സമാഹരിച്ചുവച്ച പണം പലയിടത്തേക്കും കള്ളപ്പണമായി ഒളിപ്പിക്കാനും കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത്. അത് പിടിക്കപ്പെട്ടു. അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് അതെല്ലാം അവസാനിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നത്.”- സജീഷ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക