തിരുവനന്തപുരം /കൊച്ചി ∙ പാർട്ടി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു കൊച്ചിയിൽ ചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ പങ്കെടുക്കും.
കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. വിഷയത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നതും ഇന്നു തീരുമാനിച്ചേക്കും. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർമാരുടെ ഉദ്ദേശ്യം ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണെന്നും അതു തുറന്നുകാട്ടണമെന്നുമാണു നേതാക്കൾക്കിടയിലെ ധാരണ.
ഇപ്പോൾ ഉരുണ്ടുകൂടിയ പ്രതിസന്ധിയെ നേരിടാൻ കെ.സുരേന്ദ്രനും ഒപ്പം നിൽക്കുന്നവരും മാത്രമാണു രംഗത്തുള്ളത്. പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനുമടങ്ങുന്ന മറുചേരി മൗനത്തിലാണ്. നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിക്കാൻ ചില നേതാക്കൾ ഒരുങ്ങുകയും ചെയ്യുന്നു.
എന്നാൽ ഗ്രൂപ്പു വൈരം മാറ്റിവച്ച് ഇപ്പോൾ പാർട്ടിയെ പ്രതിരോധിക്കേണ്ടതുണ്ട് എന്നു മുതിർന്ന നേതാക്കൾ സൂചിപ്പിച്ചു.സുരേന്ദ്രൻ പ്രസിഡന്റായ ശേഷം മറുവിഭാഗത്തെ അവഗണിച്ചാണു പോയതെന്ന് ഒരു കൂട്ടം നേതാക്കൾക്കു പരാതിയുണ്ട്.സുരേന്ദ്രനെതിരെ തുടരെ ഉയരുന്ന ആരോപണങ്ങൾക്കു പിന്നിൽ പാർട്ടിക്കുള്ളിൽനിന്നുള്ള സഹായമുണ്ടെന്നതും സംസ്ഥാന നേതൃത്വം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക