വിവാഹദിനത്തില്‍ മദ്യപിച്ച് എത്തിയെ വരനെ വേണ്ടെന്ന് വെച്ച് വധു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സമാന സ്ഥിതിയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ പ്രതിശ്രുത വരന് ആവശ്യപ്പെട്ടതോടെയാണ് 22 കാരിയായ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പിന്നാലെ വരനെയും ബന്ധുക്കളേയും വധുവിന്റെ വീട്ടുകാര്‍ ബന്ധികളാക്കി. വിവാഹ സമ്മാനമായി നല്കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്കാന് വരന്റെ വീട്ടുകാര്‍ തയ്യാറാവാതെ വന്നതോടെയാണ് ഇത്.
വിവാഹദിനത്തില്‍ മദ്യപിച്ച് നില തെറ്റിയ വരൻ, വധുവായ യുവതിയോട് സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിൽ കലാശിച്ചത്. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു വരനായ രവീന്ദ്ര പട്ടേലിനോട് പറഞ്ഞു. ഇതില്‍ കുപിതനായി ഇയാള്‍ വേദിയില്‍ വച്ച് വധുവിനോട് കലഹിക്കാന്‍ ആരംഭിച്ചു. ഇതോടെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനാല് സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന നിലപാടായിരുന്നു വരന്റെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ ഇവരെ വധുവിന്റെ വീട്ടുകാര്‍ ബന്ധനത്തിലാക്കി. വരന് പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തിയിട്ടും വിവാഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കണമെന്ന് പൊലീസും വ്യക്തമാക്കി. ഇതോടെ സമ്മാനങ്ങള്‍ തിരികെ നല്കി വരനും വീട്ടുകാരും മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക