കൊട്ടാരക്കര: പാമ്പ് കടിയേറ്റുള്ള മരണം ശാസ്ത്രീയ രീതിയിൽ തിരിച്ചറിയാമെന്ന പഠന റിപ്പോർട്ടുമായി നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ റിസർച്ച്. ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഗവേഷണ റിപ്പോർട്ടുള്ളത്.
സമാനമായ പരിശോധന കൊല്ലം റൂറലിൽ വിഷയ വിദഗ്ധരുടെ സാന്നിധ്യത്തിൽ, കുളത്തൂപ്പുഴയിൽ പൊലീസ് നടത്തി. പരിശോധനാ ഫലം സമാനമായിരുന്നു.
റിപ്പോർട്ട് വിവരങ്ങൾ മുൻ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയിരുന്നു. മൂർഖൻ പാമ്പിനു വശങ്ങളിലായി രണ്ടു വിഷപ്പല്ലുകളാണുള്ളത്.
ആറടി നീളമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ പാടുകൾ തമ്മിലുള്ള അകലം പരമാവധി 1.8 സെമീ ആണെന്നാണ് കണ്ടെത്തൽ. എന്നാൽ അഞ്ചടി നീളമുള്ള പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോൾ പല്ലുകൾ തമ്മിലുള്ള അകലത്തിൽ വ്യത്യാസം വന്നു.
ആദ്യ കടിയിൽ 2.3 സെമീ ആയും രണ്ടാമത് 2.8 സെമീ ആയും വർധിച്ചു. പാമ്പ് സ്വമേധയാ കടിച്ചാൽ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ തമ്മിലുള്ള അകലം ഒരേ അളവിലായിരിക്കും.
മൂർഖൻപാമ്പിന്റെ തലയിലെ എല്ലുകൾ ഫ്ലെക്സിബിൾ ആണ്. തലയിൽ അടിച്ചു പ്രകോപിപ്പിച്ചാൽ പാമ്പ് കടിക്കും. കടിയിൽ പല്ലിന്റെ അളവുകൾ വ്യത്യസ്ത രീതിയിലാകും.
പാമ്പിനെ പ്രകോപിപ്പിക്കാൻ ഭക്ഷണവും നിർണായക ഘടകമാണ്. സമീപകാലത്ത് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ച പാമ്പ് ഏഴു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
മൂർഖൻപാമ്പ് ദിവസവും മൂന്നു തവണ ആഹാരം കഴിക്കും. കഴിക്കുന്ന ഭക്ഷണം പൂർണമായി ദഹിക്കാൻ ഏഴു ദിവസം വേണം. എന്നാൽ ഭക്ഷണവശിഷ്ടങ്ങൾ ശരീരത്തിൽ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയിൽ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക