വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനനെയാണ് (37) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി നടത്തുകയായിരുന്നു പ്രതി. കാനഡ, റഷ്യ, മലേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മാളുകൾ, റിഗ്ഗുകൾ എന്നിവിടങ്ങളിൽ ജോലി സാധ്യതയുണ്ടെന്നു പറഞ്ഞാണ് യുവാക്കളെ വിസിറ്റിങ് വിസയിൽ മലേഷ്യയിലെത്തിച്ചത്.
അവിടെ തട്ടിപ്പുകാർ തന്നെ വിദേശ കമ്പനി പ്രതിനിധികളായി ഇന്റർവ്യൂ നടത്തിയ ശേഷമാണ് പണം വാങ്ങിയിരുന്നത്. തട്ടിപ്പിനിരയായവർ മലേഷ്യയിലും തായ്ലൻഡിലും കുടുങ്ങിപ്പോവുകയായിരുന്നു. കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലുള്ളവരാണ് വഞ്ചിതരായത്. 4.5 ലക്ഷം രൂപ വീതമാണ് ആവശ്യക്കാരിൽ നിന്ന് വാങ്ങിയത്.
വിസിറ്റിങ് വിസയിൽ തായ്ലാൻഡിലും മലേഷ്യയിലും എത്തിച്ചവർ അവിടെ കുടുങ്ങിയപ്പോയതോടെയാണ് തട്ടിപ്പായിരുന്നു എന്നു മനസ്സിലാക്കുന്നത്. 2017ലാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ ചില കൂട്ടാളികളെയും പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോബിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക