ന്യൂദല്‍ഹി: കൊവിഡ് വാക്സിന് എടുത്തതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 68 കാരനാണ് വാക്സിന് എടുത്തതിന് പിന്നാലെ മരിച്ചത്.
വാക്സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയാണ് മരണം സ്ഥിരീകരിച്ചത്. വാക്സിന് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 31 കേസുകള്‍ പഠനവിധേയമാക്കിയിരുന്നു. 2021 മാര്‍ച്ച് എട്ടിന് മരിച്ച 68കാരന്റെ മരണം അനഫെലാക്സിസ് മൂലമാണെന്നാണ് സ്ഥിരീകരിച്ചത്.
വാക്സിന് പാര്‍ശ്വഫലത്ത് തുടര്‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കമ്മിറ്റി അധ്യക്ഷന്‍ ഡോക്ടര്‍ എന്‍.കെ. അറോറ അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്ര സമിതി സ്ഥിരീകരിച്ചിട്ടുള്ളത്.
ജനുവരി 16നും 19നും വാക്സിന് സ്വീകരിച്ച രണ്ട് യുവാക്കള്‍ക്ക് കൂടി അനഫെലാക്സിസ് ഉണ്ടായിരുന്നെങ്കിലും ഇവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചിരുന്നു.
വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണങ്ങളെ കുറിച്ചാണ് സിമിതി അന്വേഷണം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം യാദൃച്ഛികമാണെന്നും അവരുടെ മരണത്തിന് വാക്സിന് എടുത്തതുമായി യാതൊരു ബന്ധവുമില്ല.
ഇതില്‍ ഏഴു പേരുടെ മരണകാരണം വ്യക്തമല്ലെന്നും മൂന്ന് പേരുടെ മരണം വാക്സിനുമായി ബന്ധപ്പെട്ടതാണെങ്കിലും ഒരാളുടെ മരണം മാത്രമാണ് വാക്സിന് എടുത്തതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ കാരണം സംഭവിച്ചത്. രണ്ട് മരണം വര്ഗീകരിക്കാനായിട്ടില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. വര്‍ഗീകരിക്കാനാവാത്ത ഇത്തരം കേസുകളെ കൂടൂതല്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക