പത്തനംതിട്ട: സ്വത്ത് തർക്കത്തിൻറെ പേരിൽ വൃദ്ധനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകളും അറസ്റ്റിൽ.ഇരുവരെയും പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുൻപായിരുന്നു സംഭവം. പത്തനംതിട്ട വലംഞ്ചുഴി സ്വദേശി റഷീദിനെയാണ് മകനും മരുമകളും ചേർന്ന് മർദ്ദിച്ച് അവശനാക്കിയത്.
കമ്പ് ഉപയോഗിച്ച് അടിച്ച് നിലത്ത് ഇട്ട ശേഷം നഗ്നനാക്കി മർദ്ദിച്ചു. നാട്ടുകാർ വിളിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് റഷീദിനെ
രക്ഷിച്ചത്. പിന്നാലെ റഷീദീൻറെ മകനെയും മരുമകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷം മുൻപ് വ്യാജ പ്രമാണം തയ്യാറാക്കി വൃദ്ധൻറെ സ്വത്ത് മകനും മരുമകളും ചേർന്ന് തട്ടിയെടുത്തു എന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് അടൂർ ആർഡിഒയ്ക്ക് റഷീദ് പരാതി
നൽകിയതാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ റഷീദിന് വീട്ടിൽ താമസിക്കാനും ഭക്ഷണം നൽകാനും തയ്യാറാണെന്ന് മകനും മരുമകളും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പാലിക്കാതെ കഴിഞ്ഞ കുറേ നാളുകളായി മർദ്ദനം തുടരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.പൊലീസ് കസ്റ്റഡിയിൽ എടുത്ത മകനെയും മരുമകളെയും ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ കുറിച്ച് പത്തനംതിട്ട എസ്പിയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക