കൊല്ലം: കൊല്ലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റിയതായി പരാതി. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിൻറെ ശാസ്താംകോട്ടയ്ക്ക്ടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ വീട്ടുകാരെ പുലർച്ചെ വിസ്മയ തൂങ്ങി മരിച്ചുവെന്ന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നിലമേലിൽ നിന്നും ശാസ്താംകോട്ടയിലെത്തി. എന്നാൽ ബന്ധുക്കൾ എത്തുന്നതിന് മുമ്ബു തന്നെ മൃതദേഹം വീട്ടിൽ നിന്നും മാറ്റിയിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു.
അതേസമയം സംഭവത്തിൽ കൊല്ലം റൂറൽ എസ് പിയോട് റിപ്പോർട്ട് തേടിയതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽപറഞ്ഞു. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് നിരന്തരം വിസ്മയയെ മർദ്ദിക്കുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞദിവസം ബന്ധുക്കൾക്ക് വിസ്മയ മർദ്ദനമേറ്റതിൻറെ ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നു. ഈ തെളിവുകൾ ബന്ധുക്കൾ പുറത്തുവിട്ടു. ഈ സാഹചര്യത്തിൽ വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക