കൊല്ലം: സ്ത്രീധന പീഡന വിവരം ബന്ധുക്കളെ അറിയിച്ച യുവതി പുലർച്ചെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അസിസ്റ്റൻറ് വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കുമാറിൻറെ ഭാര്യ നിലമേൽ കൈതോട് സ്വദേശി വിസ്മയ – 24 ആണ് മരിച്ചത്. അതേസമയം മരണം കൊലപാതകമാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമൻ നായർ പോലീസിനെ അറിയിച്ചത്.
വിവാഹത്തിന് ശേഷം ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി അടുത്തിടെയാണ് വിസ്മയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാൽ, ഇതിനു ശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ മർദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്.വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മാർച്ചിലായിരുന്നു അരുൺകുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. 100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നൽകിയത്. എന്നാൽ സ്ത്രീധനമായി നൽകിയ വാഹനം തിരിച്ചെടുത്ത് പകരം അതിൻറെ വിലയായ 10 ലക്ഷം രൂപ പണമായി നൽകണമെന്നാവശ്യപ്പെട്ട് അരുൺകുമാർ നിരന്തരമായി മദ്യപിച്ചെത്തി മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നെന്നാണ് തെളിവുകൾ സഹിതം സഹോദരൻ പോലീസിനെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക