ചാത്തന്നൂർ (കൊല്ലം) ∙ പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചതിനെത്തുടർന്നു കാണാതാകുകയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത യുവതികളുമായുള്ള ഇടപാടുകളെക്കുറിച്ചു പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.
കാമുകനൊപ്പം പോകാൻ ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ രേഷ്മ (22) ഇപ്പോൾ കോവിഡ് ബാധിതയാണ്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഇവരെ കോവിഡ് നെഗറ്റീവ് ആയാലുടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അതേസമയം രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി ഫെയ്സ്ബുക്കിന്റെ സേവനം ലഭിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. സൈബർ സെല്ലുവഴിയാണ് ഫെയ്സ് ബുക്കിനെ സമീപിച്ചത്. ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചോയെന്നും പാരിപ്പള്ളി പൊലീസ് അന്വേഷിക്കുന്നു.
മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും. അനന്ദു എന്ന പേരിലെ ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നാണ് രേഷ്മയ്ക്ക് മെസേജുകൾ എത്തിയിരുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മ മൊഴിയാണ് അന്വേഷണത്തിന് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക