കണ്ണൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായ ശേഷവും മുഹമ്മദ് ഷഫീഖിന് അർജുൻ ആയങ്കി എല്ലാ സഹായവും ഉറപ്പു നൽകി. പിടിയിലായതും കേസെടുത്തതും ഷഫീഖ് വാട്സാപ്പിൽ അർജുനെ അറിയിച്ചപ്പോഴാണ് പേടിക്കേണ്ടെന്നും അഭിഭാഷകനെ ഏർപ്പാടാക്കാമെന്നും അർജുൻ ആശ്വസിപ്പിച്ചത്.
സ്വർണം ഏൽപിച്ച ആൾക്കാരെ വിളിച്ച്, സഹായം അഭ്യർഥിക്കണമെന്നും അർജുൻ നിർദേശിച്ചു. ‘നമ്മൾ തമ്മിലുള്ള കാര്യം പുറത്തു പറയരുത്’ എന്നും ആവശ്യപ്പെട്ടു. അവർ ഫോണെടുക്കുന്നില്ലെന്നായിരുന്നു ഷഫീഖിന്റെ മറുപടി. ദുബായിൽനിന്ന് ഒരാൾ കൊടുത്തുവിട്ട ബാഗ് ആണെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണു കസ്റ്റംസിനോടു പറയേണ്ടതെന്നും അർജുൻ നിർദേശിക്കുന്നുണ്ട്. ‘കരയല്ലേടാ… നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു’, ‘ടെൻഷൻ അടിക്കല്ലേ…’, ‘എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം’ എന്നിങ്ങനെയും അർജുൻ പറയുന്നുണ്ട്.
ലഗേജ് പരിശോധന പൂർത്തിയാക്കി കള്ളക്കടത്ത് സ്ഥിരീകരിച്ച് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെ ഷഫീഖ് ഫോൺ ഉപയോഗിച്ചിരുന്നു. അതിനിടയിലായിരുന്നു അർജുനുമായുള്ള വാട്സാപ് സമ്പർക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക