കൊല്ലം: വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുന്നതായി ഭർത്താവ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും. കിരണിനെ വീട്ടിലെത്തിച്ചുളള തെളിവെടുപ്പ് അവസാനിച്ചു.
കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്മയക്ക് സ്ത്രീധനമായി ലഭിച്ച 40 പവന് പോരുവഴിയിലെ എസ് ബി ഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്.
പോരുവഴിയിലെ എസ് ബി ഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന് ലോക്കറില്‍ നിന്നും കണ്ടെടുത്തു. വിസ്മയയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ, പൊലീസ് സര്‍ജന്റെയും ഫോറന്‍സിക് ഡയറക്ടറുടേയും സാന്നിദ്ധ്യത്തില്‍ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
166 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്മയ 185 സെന്റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക