മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്ന് 27 വർഷം. ജൂലൈ 5 1994ലാണ് അദ്ദേഹം കഥകൾ ബാക്കിയാക്കി വിട പറഞ്ഞത്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരന്റെ ഹൃദയത്തിൽ ചേക്കേറിയത്. വ്യാകരണത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചുകളഞ്ഞ ബഷീർ, ആഖ്യയും അഖ്യാതവുമില്ലാതെ കഥകൾക്ക് സ്വന്തമായ ഒരു അഖ്യാന രീതി സമ്മാനിച്ചു. ഭാവനസമ്പന്നതയേക്കാൾ അനുഭവങ്ങളുടെ ചെറിയ ചെറിയ ഏടുകളാണ് ബഷീർ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.
ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന്, ശബ്ദങ്ങൾ, പ്രേമലേഖനം, മതിലുകൾ തുടങ്ങി ബഷീറിന്റെ കൃതകളെല്ലാം തന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യർക്ക് മാത്രം അവർകാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീർ തന്റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. ബഷീറിന്റെ കഥകൾ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞിരുന്നു. മനുഷ്യ മനസാക്ഷിയെ തൊട്ടറിഞ്ഞ അനുഭവങ്ങളൊക്കെ അദ്ദേഹത്തിന്റെ എഴുത്തുകളെ ഏറെ സ്വാധീനിച്ചു.
1908 ജനുവരി 21ന് വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹ്മാൻ, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളിൽ മൂത്തയാളായാണ് ബഷീറിന്റെ ജനനം. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായി പൂർത്തിയാക്കി. ബഷീർ വിടപറഞ്ഞിട്ട് 27 വർഷം പിന്നിട്ടെങ്കിലും അദ്ദേഹം അവസാന നാളുകൾ ചെലവിട്ട കോഴിക്കോട്ടെ ബേപ്പൂർ വൈലാലിൽ വീട്ടിൽ ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യം ഇന്നും യാഥാർഥ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക