റിലീസ് ചെയ്ത ഇരുപത് വര്‍ഷമാവുമ്പോഴും മലയാളികള്‍ക്ക് ഇപ്പോഴും മടുക്കാത്ത സിനിമയാണ് പറക്കുംതളിക. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചിത്രത്തില്‍ ദിലീപിനും ഹരിശ്രീ അശോകനും പുറമെ കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്, സലീംകുമാര്‍, ബാബു നമ്പൂതിരി, നിത്യാ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. വിആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയിലാണ് സംവിധായകന് ചിത്രം എടുത്തത്.
താരങ്ങള്‍ക്കൊപ്പം താമരാക്ഷന്‍ പിളള ബസും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. അതേസമയം റിലീസിന് ശേഷം പറക്കുംതളികയിലെ ആ ബസിന് എന്ത് സംഭവിച്ചുവെന്ന് പറയുകയാണ് സംവിധായകന് താഹയും നിര്‍മ്മാതാവ് എംഎം ഹംസയും.
നല്ലൊരു ബസ് തന്നെ ചിത്രീകരണത്തിന് വേണം എന്നുണ്ടായിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. ‘സര്‍വ്വീസുളള ബസ് തന്നെയായിരിക്കണം ചിത്രീകരണത്തിന് വേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വന്ന സമയത്താണ് തെങ്ങണ വഴി കോട്ടയം ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ബസ് കണ്ടത്. അങ്ങനെ ഞങ്ങള്‍ രണ്ട് ടിക്കറ്റ് എടുത്ത് അതില്‍ കേറി’.
‘അതില്‍ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി നമുക്ക് പറ്റിയ ബസാണെന്ന്. അങ്ങനെ ബസുടമയുമായി സംസാരിച്ച് അന്ന് തന്നെ മുഴുവന്‍ തുകയും കൊടുത്ത് വാങ്ങിച്ചു. അന്ന് തന്നെ അവിടെ നിന്നും ബസ് എടുത്തു’, എംഎം ഹംസ പറഞ്ഞു. ചിത്രീകരണത്തിന് വേണ്ടി നിരവധി മാറ്റങ്ങളാണ് ബസില്‍ വരുത്തിയതെന്ന് സംവിധായകന് താഹ പറയുന്നു. ‘ബസിന്റെ നാലും സൈഡും ഉയര്‍ത്താം. ക്യാമറയും മറ്റും ഘടിപ്പിക്കുന്നതിനായി ധാരാളം മാറ്റങ്ങള്‍ വരുത്തി. രണ്ട് പാര്‍ട്ടാണ് ആ ബസ്. ബസ് മുഴുവനായിട്ട് അതിന്റെ മുകള്‍ ഭാഗം വേണെങ്കില്‍ എടുത്ത് മാറ്റം’.
‘പിന്നെ നമുക്ക് ആവശ്യമുളളപ്പോള്‍ അത് സ്ക്രൂ ചെയ്ത് ടൈറ്റ് ചെയ്ത് വെക്കുകയും ചെയ്യാം. എന്നാല്‍ ബസ് കണ്ടാല്‍ ഇങ്ങനെയൊന്നും ചെയ്തതായി തോന്നില്ല’, താഹ പറഞ്ഞു. ‘മാറ്റങ്ങള്‍ക്കൊപ്പം ബസ് റണ്ണിങ് കണ്ടീഷനിലുമായിരിക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് പെര്‍മിറ്റുളള ഒരു ബസ് വാങ്ങാം എന്ന ചിന്തയില്‍ എത്തിയതെന്ന് എംഎം ഹംസ പറഞ്ഞു. പറക്കും തളികയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ബസ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആയെന്നും’ നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.
‘റൂട്ട് പെര്‍മിറ്റുളളതിനാല്‍ പഴയ റൂട്ടില്‍ ഓടിക്കാമെന്ന് ആലോചിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ആര്‍ടിഒ അനുമതി ലഭിക്കുമോ എന്ന സംശയമായിരുന്നു. വെറുതെ കിടന്ന് നശിക്കരുതല്ലോ എന്നു കരുതിയാണ് ബസ് വാങ്ങാന്‍ ആഗ്രഹവുമായി എത്തിയ നാഗര്കോവിലുകാരന് കൊടുത്തത്’, നിര്‍മ്മാതാവ് പറഞ്ഞു.
അതേസമയം ഷൂട്ടിംഗ് കഴിഞ്ഞപ്പോ ബസ് വിട്ടുപോകാന്‍ ഭയങ്കര വിഷമം തോന്നിയെന്ന് ഹരിശ്രീ അശോകനും പറഞ്ഞു. ‘കാരണം ഞങ്ങള്‍ ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ബസിലായിരുന്നു. അങ്ങനെ ബസുമായി ഭയങ്കരമായിട്ടുളള ഒരു അടുപ്പം ഉണ്ട്. അന്ന് ബസ് ഇടാനുളള സൗകര്യമുണ്ടായിരുന്നെങ്കില്‍ അതു വാങ്ങിയേനെ എന്നും’ ഹരീശ്രി അശോകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക