കൊല്ലം∙ കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ കുഞ്ഞിന്റെ അമ്മ രേഷ്മയെ പൊലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് രേഷ്മയുടെ മൊഴി. ‘അനന്തു’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ആര്യയും ഗ്രീഷ്മയുമാണ് കബളിപ്പിച്ചതെന്ന് രേഷ്മയ്ക്ക് വിശ്വസിക്കാനാകുന്നില്ല. വിവരമറിഞ്ഞ രേഷ്മ പൊട്ടിക്കരഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ പൊലീസ് വിശദീകരിച്ചു.
കബളിപ്പിച്ചതാണെങ്കില്‍ ഇതിനു പിന്നില്‍ ഗ്രീഷ്മയാകാമെന്നാണ് രേഷ്മ പറയുന്നത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചു ബന്ധുക്കളോടു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഗ്രീഷ്മയ്ക്കു തന്നോട് പകയുണ്ടായിരുന്നു. ഇതുകൊണ്ടാകാം ഗ്രീഷ്മ ആര്യയുടെ അറിവോടെ തന്നെ കബളിപ്പിച്ചത്. അനന്തു എന്നൊരാള്‍ ഉണ്ടായിരുന്നതായി രേഷ്മ ആവര്‍ത്തിച്ചു.
അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. കാണാന്‍ കഴിയാതെ വീട്ടിലെത്തിയ ദിവസം ഭര്‍ത്താവ് വിഷ്ണുമായി വഴക്കുണ്ടായി. ഇതൊക്കെയാണ് കാമുകനൊപ്പം ജീവിക്കാന്‍ പ്രേരിപ്പിച്ചത്. കുഞ്ഞിനെ ഒഴിവാക്കണമെന്നതിനാല്‍ ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനോടും കാമുകനോടും പറഞ്ഞിരുന്നില്ലെന്നും രേഷ്മ മൊഴി നല്കി.
ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും പ്രകാരം ആര്യയും ഗ്രീഷ്മയുമാണ് അനന്തു എന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്. എന്നാൽ ഇതു പൂര്‍ണമായി ശരിവച്ചിട്ടില്ല. രേഷ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ക്കായി ഫെയ്സ്ബുക്കിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്. മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെ അന്വേഷണം അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക