തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിച്ചേക്കും. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങൾ. ഇവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക