അരുണാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഏഴ് തടവുകാര്‍ ജയില്‍ ചാടി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ട് ജയിലിലാണ് സംഭവം. ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്ത് മുളകുപൊടിയും കുരുമുളക് പൊടിയും എറിഞ്ഞ ശേഷം ഉദ്യോഗസ്ഥരെ മര്‍ദിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. അത്താഴത്തിനായി ലോക്കപ്പുകളില്‍നിന്ന് തടവുകാരെ പുറത്തിറക്കിയപ്പോഴാണ് സംഭവം.
ലോക്കപ്പില്‍നിന്ന് പുറത്തിറങ്ങിയ തടവുകാര്‍ കൈയില്‍ കരുതിയ മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ജയില്‍ ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. ലോക്കപ്പ് സെല്ലിന്റെ വലിയ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും രക്ഷപ്പെട്ട തടവുകാര്‍ കവര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രക്ഷപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. അറിയിച്ചു. ജയില്‍ ചാടിയവരെ പിടികൂടാൻ പോലീസും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക