ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ തേടി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹം കസ്റ്റഡിയിലായത്. 2019 ഡിസംബര്‍ 13ന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലും ഡിസംബര്‍ 16ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
യു.എ.പി.എ, രാജ്യദ്രോഹക്കേസുകള്‍ ചുമത്തപ്പെട്ട് ആറ് മാസത്തോളമായി ഇദ്ദേഹം ജയിലിലാണ്. സമരത്തില്‍ അക്രമത്തിന് പ്രചോദനം നല്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്ന് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇമാം ബോധിപ്പിച്ചു .
കേസില്‍ 2020 ജനുവരി 28 മുതല്‍ ഷര്‍ജീല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഒരു സമരത്തിനിടയിലും അക്രമങ്ങളില്‍ പങ്കെടുക്കുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ ഷര്‍ജീല്‍ ഇമാം വ്യക്തമാക്കി. കോടതി ഓഗസ്റ്റ് 2 ന് അപേക്ഷ വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക