ലക്നൗ ∙ സ്ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച കേസിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്ക് ഉത്തർപ്രദേശിലെ ബല്ലിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്വാലി സ്വദേശിനിയായ മീന 2008 ഫെബ്രുവരിയിലാണ് ശേഷ്നാഥ് സിങ്ങിനെ വിവാഹം ചെയ്തത്. 2018 ഏപ്രിൽ 3ന് ഭർതൃഗൃഹത്തിൽ ഇവർ പൊള്ളലേറ്റു മരിച്ചു.
സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് നൽകിയ പരാതിയിൽ ശേഷ്നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരിൽ കേസെടുത്തു. അഡീഷനൽ ജില്ലാ ജഡ്ജി നിതിൻ കുമാർ ഠാക്കൂറാണ് ഇവർക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക