പ്രണവ് മോഹന്‍ലാലിനെ ഒരു തുള്ളി ഗ്ലിസറിന്റെ സഹായമില്ലാതെ കരയിപ്പിച്ച സംഭവം പങ്കുവെച്ച് സംവിധായകന് മേജര്‍ രവി. കാന്‍ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് മനസ്സുതുറന്നത്.
മേജര്‍ രവിയുടെ വാക്കുകള്‍
പ്രിയേട്ടന്റെ അസിസ്റ്റന്റായി ജോലിചെയ്തു. ഒരുനിമിത്തംപോലെയായിരുന്നു അപ്പു എന്റെ ആദ്യസിനിമയായ പുനര്‍ജനിയില്‍ അഭിനയിപ്പിക്കുന്നത്. കഥാകൃത്ത് രാജേഷ് അയ്മനക്കരയുടെ നിര്‍ദ്ദേശമായിരുന്നു അത്. അന്ന് കുട്ടിയായിരുന്ന അപ്പുവിനോട് ഞാനാണ് കഥപറഞ്ഞു കൊടുത്തത്, കൂടെ സുചിയും (സുചിത്ര മോഹന്‍ലാല്‍) ഉണ്ടായിരുന്നു.
ഗ്രാമീണപശ്ചാത്തലത്തില് നടക്കുന്ന കഥ ഷൂട്ട്ചെയ്തത് പട്ടാമ്പിയിലായിരുന്നു. ഞാനും എന്റെ കുടുംബവും അപ്പുവിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്റെ വീട്ടിലാണ് അപ്പു താമസിച്ചത്.
പടത്തില്‍ അപ്പുവിന്റെ ഒരു നിര്‍ണായക രംഗമുണ്ട്. അമ്മ മരിച്ചുകഴിഞ്ഞു ചിതയ്ക്കരികില്‍ വരുന്ന രംഗമാണ്. അവനെ ആ ഇമോഷനിലേയ്ക്ക് എത്തിക്കാന്‍വേണ്ടി ഞാന്‍ ഇങ്ങനെ പറഞ്ഞു. ‘നീ സുചിയെ കാണാനാണ് വരുന്നത്. അമ്മയാണ് ഈ കിടക്കുന്നത്.’ ഇത് പറഞ്ഞു തീര്‍ന്നതും അവന് തേങ്ങി കരയാന്‍ തുടങ്ങി. ഒരു തുള്ളി ഗ്ലിസറിനിടാതെ അവന് കരഞ്ഞു.
എന്റെയുള്ളിലെ സംവിധായകന്റെ സ്വാര്‍ത്ഥതയായിരുന്നു അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് ആ രംഗം മെച്ചമായി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അപ്പുവിന് കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക