സ്ത്രീധന പീഡനത്തെ തുടർന്ന് പത്തൊമ്പതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃ മാതാപിതാക്കൾ കസ്റ്റഡിയിൽ. ആലപ്പുഴ വള്ളികുന്നത്താണ് 19 വയസ്സുകാരി സുചിത്ര വിവാഹം കഴിഞ്ഞ് ഏറെ നാൾ പിന്നിടും മുമ്പ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു.
കായംകുളം കൃഷ്ണപുരം സ്വദേശിയാണ് മരിച്ച സുചിത്ര. യുവതിയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തമൻ, സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. ജൂൺ 22നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയിൽ ജോലി സ്ഥലമായ ജാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക