ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തേ ഇതേ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു. ഡൽഹി സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് രാജേഷ് യുവതിയെ വിവാഹം ചെയ്തത്.
യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന രാജേഷ് ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി ഇതേ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലാകുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂണിലാണ് രാജേഷിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഓഗസ്റ്റ് മാസത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്തു.
തിഹാർ ജയിലിലായിരുന്ന രാജേഷ് ഒക്ടോബറിൽ ജയിൽ മോചിതനായി. യുവതി പരാതി പിൻവലിച്ചതിനെ തുടർന്നാണ് ഇയാൾ ജയിൽ മോചിതനായത്. രാജേഷിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി പരാതി പിൻവലിച്ചത്.
പിന്നാലെ 2020 ഡിസംബറിൽ ഇരുവരും വിവാഹിതരായെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിവാഹശേഷം രാജേഷ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദിവസവും യുവതിയുമായി വഴക്ക് പതിവായിരുന്നു. ഒടുവിൽ സ്വന്തം വീട്ടിലേക്ക് മടങ്ങി വന്ന യുവതിയെ ഇയാൾ വീണ്ടും തിരിച്ചുവിളിച്ചു.
ഇക്കഴിഞ്ഞ ജൂൺ 11 ന് ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിലുള്ള അമ്മയെ കാണാമെന്ന് പറഞ്ഞ് ഭാര്യയേയും കൂട്ടി രാജേഷ് പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനു ശേഷം യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.രാജേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തറിയുന്നത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാജേഷ് കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക