മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് വയനാട് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ, ജോസ്കുട്ടി എന്നിവരുടെ അമ്മയുടെ സംസ്കാരം രാവിലെ 11നാണ്. പ്രതികളെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിച്ച ശേഷമാകും കോടതിയിൽ എത്തിക്കുക.
ഇന്നലെ കുറ്റിപ്പുറത്ത് വച്ച് പിടികൂടിയ പ്രതികളെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതികൾക്കൊപ്പം അറസ്റ്റിലായ ഡ്രൈവർ വിനീഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
പട്ടയഭൂമിയിലെ മരംമുറിയിൽ ആകെ 5 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിറകെയാണ് മരംമുറിയിൽ സർക്കാർ നടപടി തുടങ്ങിയത്. പട്ടയഭൂമിയിലെ മരംമുറിയിൽ 701 കേസുകളുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് സർക്കാരിന്റെ നിഷക്രിയത്വമാണെന്നായിരുന്നു ഹൈക്കോടതി വിമർശനം.
ഒരു മാസത്തോളമായി എറണാകുളത്ത് ഒളിവിൽ ആയിരുന്ന റോജി അഗസ്റ്റിനെയും സഹോദരന്മാരെയും വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ കുറ്റിപ്പുറം പാലത്തിന് സമീപത്ത് വച്ചാണ് പിടികൂടിയത്. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക