അടുത്ത ആഴ്ച മുതൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കും. സ്റ്റീൽ, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ സംഭരണ ചെലവ് കുത്തനെ ഉയർത്തുന്നതിനെ തുടർന്നാണ് കമ്പനി അടുത്തയാഴ്ച മുതൽ മുഴുവൻ വിഭാഗങ്ങളിലുമുള്ള
പാസഞ്ചർ വാഹനങ്ങളുടെയും വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മുംബൈ ആസ്ഥാനമായുള്ള ടാറ്റാ മോട്ടോഴ്സ് ടിയാഗോ, നെക്സൺ, ഹാരിയർ, സഫാരി തുടങ്ങിയ പാസഞ്ചർ വാഹനങ്ങളാണ് ആഭ്യന്തര വിപണിയിൽ വിൽക്കുന്നത്.
‘കഴിഞ്ഞ ഒരു വർഷത്തിനിടെ സ്റ്റീലിന്റെയും വിലയേറിയ ലോഹങ്ങളുടെയും വില കുത്തനെ വർദ്ധിച്ചുവെന്നും കഴിഞ്ഞ വർഷം സാധനങ്ങളുടെ വില 8-8.5 ശതമാനം വരെ വർദ്ധിച്ചത് വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും’ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞു.
ഇതുവരെ നിർമ്മാണ ചെലവ് വർദ്ധിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കൾക്ക് കൈമാറുന്നുള്ളൂവെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.
വില വർദ്ധനവ് ഏകദേശം 2.5 ശതമാനം മാത്രമാണ്. എക്സ്-ഷോറൂം വില വർദ്ധനവ് ഏകദേശം 3 ശതമാനമായിരിക്കുമെന്നും ചന്ദ്ര പറഞ്ഞു.
ഉപഭോക്താക്കൾക്ക് വലിയ തോതിൽ വിലവർധനവ് ഉണ്ടാകുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിനാൽ വിവിധ ചെലവ് കുറയ്ക്കൽ പദ്ധതികൾ ആവിഷ്കരിച്ച് ഇൻപുട്ട് ചെലവ് വർദ്ധിക്കുന്നതിന്റെ ആഘാതം ലഘൂകരിക്കാൻ കമ്ബനിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
‘എന്നാൽ അവശ്യവസ്തുക്കളുടെ വില വീണ്ടും ഉയർന്നതിനാൽ, അടുത്ത ആഴ്ച മുതൽ വില വർദ്ധനവ് നടപ്പിലാക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും’ ചന്ദ്ര കൂട്ടിച്ചേർത്തു.
വിലയേറിയ ലോഹങ്ങളായ റോഡിയം, പല്ലേഡിയം എന്നിവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി ഉയർന്നു. ഈ കാലയളവിൽ സ്റ്റീൽ വിലയും കുത്തനെ ഉയർന്നു.
ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി നിർമ്മാണ ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ഹാച്ച്ബാക്ക് സ്വിഫ്റ്റ്, മറ്റ് സിഎൻജി മോഡലുകൾ എന്നിവയുടെ വില 15,000 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക