മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്‍ഡിംഗ്. ‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്‍ഡിംഗ് സംഘടിപ്പിക്കുന്നത്. കെ.എസ്.ആര്.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
കുഞ്ഞു ജനിച്ച് ആദ്യ ഒരു മണിക്കുറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും 6 മാസം വരെ മുലപ്പാല്‍ മാത്രം നല്കുന്നതിനെപ്പറ്റിയും തുടര്‍ന്ന് മറ്റു പോഷകാഹാരത്തോടൊപ്പം മുലപ്പാല്‍ നല്‍കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന കേരളമൊട്ടാകെ ബോധവല്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. 4 ലക്ഷം വരുന്ന ഗുണഭോക്താക്കളിലെങ്കിലും ഈ സന്ദേശങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 158 ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വഴി ന്യൂട്രീഷ്യനിസ്റ്റിന്റേയും ശിശുരോഗ വിദഗ്ധന്റേയും കണ്‍സള്‍ട്ടേഷനും ടെലി കൗണ്‍സിലിംഗ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുയിടങ്ങളില്‍ ബ്രസ്റ്റ് ഫീഡിംഗ് പോടുകള്‍ സ്ഥാപിച്ച് മാതൃ-ശിശു സൗഹാര്‍ദ്ദമാക്കുവാന്‍ വേണ്ടിയുള്ള നടപടികളും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക