തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.
തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരോട് ആന്റണി രാജു പറഞ്ഞത് ഇങ്ങനെ- ‘അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ’.
ഇന്നാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്. ചരിത്രപരമായ നടപടി എന്നാണ് മന്ത്രി ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം വീട് സന്ദർശിച്ചിട്ടും മന്ത്രി ആന്റണി രാജു മാത്രം വിസ്മയയുടെ വീട്ടിൽ എത്തിയിരുന്നില്ല.
അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ടാണ് അദ്ദേഹം വീട്ടിൽ എത്താതിരുന്നത്. അവനെതിരെ നടപടി എടുത്തശേഷമേ ഇനി നേരിൽ കാണൂ എന്നും അദ്ദേഹം വാക്ക് നൽകിയിരുന്നതായും കുടുംബം പറയുന്നു.
വിസ്മയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിനെ മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്താക്കിയ നടപടിയിൽ പൂർണ സംതൃപ്തിയിലാണ് വിസ്മയയുടെ കുടുംബം. വിസ്മയക്ക് നീതി കിട്ടിയെന്ന് സഹോദരൻ വിജിത്തും മന്ത്രി ആന്റണി രാജു തങ്ങളോടു പറഞ്ഞ വാക്കു പാലിച്ചെന്ന് അച്ഛൻ ത്രിവിക്രമൻ നായരും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക