കണ്ണൂർ: ഇ ബുൾജെറ്റ് വ്ളോഗർമാരുടെ ‘നെപ്പോളിയൻ’ എന്ന് പേരിട്ട വിവാദ വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനും മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി.
ഇ ബുൾജെറ്റിൻറെ മുഴുവൻ വിഡിയോകളും പരിശോധിക്കാൻ പ്രത്യേക സൈബർ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.നിയമലംഘനങ്ങൾ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാൻ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമൻറിടുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
ഇ ബുൾജെറ്റ് വ്ളോഗർമാരുടെ അനുയായികളായ 13 പേർക്കെതിരെ നിയമവിരുദ്ധമായി സംഘടിച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും കേസെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തു.
കലക്ടറേറ്റിലെ ആർ.ടി.ഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചു. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങൾ ആർ.ടി.ഒ എൻഫോഴ്സ്മെൻറിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക