മധുര: വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഭാര്യയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രണയകാലത്ത് യുവതി ഗർഭിണിയായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നടത്തിയ വിവാഹമാണ് ദുരന്തത്തിൽ അവസാനിച്ചത്.
മധുര അവണിയാപുരത്ത് രണ്ട് ദിവസം മുൻപാണ് അതിക്രൂരമായ കൊലപാതകം നടന്നത്. സ്വകാര്യ നിർമാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ എസ് ജ്യോതിമണി (22) ആണ് അറസ്റ്റിലായത്. കോളജ് പഠനകാലത്ത് അവണിയാപുരം സ്വദേശി ജ്യോതിമണിയും ഷോളവന്ദനത്തെ ഗ്ലാഡിസ് റാണിയും പ്രണയത്തിലായിരുന്നു.
പഠനത്തിന്റെ അവസാന നാളിൽ ഗ്ലാഡിസ് റാണി ഗർഭിണിയായി. 21കാരിയായ ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജ്യോതിമണിയും കുടുംബവും തള്ളിക്കളഞ്ഞു.
ഒടുവിൽ ഗ്ലാഡിസിന്റെ കുടുംബം സമയനെല്ലൂർ പൊലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിപ്പിച്ചു പൊലീസ് നടത്തിയ ചർച്ചയിലാണ് കഴിഞ്ഞ തിങ്കളാഴ്ച വിവാഹം നടന്നത്. പക്ഷേ ഗ്ലാഡിസിനെ സ്വീകരിക്കാൻ ജ്യോതിമണിയുടെ കുടുംബം തയാറായിരുന്നില്ല. ഇതോടെ ഇരുവരും ഗ്ലാഡിസ് റാണിയുടെ വീട്ടിലായിരുന്നു താമസം.
വ്യാഴാഴ്ച സർട്ടിഫിക്കറ്റുകൾ വാങ്ങാൻ കോളജിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് ജ്യോതിമണിയെ ഫോണിൽ വിളിച്ചപ്പോൾ ഗ്ലാഡിസ് റാണി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നായിരുന്നു മറുപടി.
തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ജ്യോതിമണിയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂര കൊലപാതകത്തിന്റെ രഹസ്യം പുറത്തറിഞ്ഞത്.
അവണിയാപുരത്തെ ഒഴിഞ്ഞ പറമ്പിൽ വച്ച് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു ഗ്ലാഡിസിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചുവെന്നും ഇയാൾ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക