കാണ്ഡഹാര്‍ : അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി താലിബാന്.
യുഎസ് നേതൃത്വത്തിലുള്ള വിദേശ സൈന്യം രാജ്യത്ത് നിന്ന് പിന്മാറിയതിന് പിന്നാലെ ആരംഭിച്ച താലിബാന് മുന്നേറ്റം നേരത്തെ രാജ്യത്തെ വിവിധ പ്രവിശ്യകളും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകീട്ട് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന് അവകാശവാദം ഉന്നയിക്കുന്നത്.
കാണ്ഡഹാര്‍ പൂര്‍ണ്ണമായും കീഴടക്കി. മുജാഹിദ്ദീന്‍ നഗരത്തിലെ രക്തസാക്ഷി സ്ക്വയറിലെത്തി, എന്ന് ‘താലിബാന് വക്താവ് ട്വീറ്റ് ചെയ്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ പഴയ താവളമായിരുന്ന കാണ്ഡഹാറില്‍ കനത്ത സംഘര്‍ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. കാബൂളിലേക്കുള്ള കവാടമായാണ് കാണ്ഡഹാറിനെ കണക്കാക്കുന്നത്. നിലവില്‍ രാജ്യത്തെ പന്ത്രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാന നഗരമായ കാബുളിന് 150 കിലോ മീറ്റര്‍ മാത്രം മാറിയുള്ള ഗസ്നി നേരത്തെ തന്നെ താലിബാന് നിയന്ത്രണത്തിലേക്ക് മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക