കോട്ടയം∙ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.
സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അമ്പതിലധികം കോളുകൾ ഫോണിൽ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരുനമ്പരിൽനിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങൾ ശേഖരിച്ച്, കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ ഫോൺ നമ്പറാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്. പൊതുശുചിമുറികളിൽ ഉൾപ്പെടെ നമ്പർ എഴുതിവച്ചതിനെ തുടർന്ന് ഫോണിൽ നിരന്തര ശല്യമാണ് ഇവർ നേരിടുന്നത്. പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും നമ്പർ മാറ്റണം എന്നുള്ള നിർദേശം മാത്രമാണ് ലഭിച്ചത്.
എന്നാൽ വർഷങ്ങളായി വസ്ത്രം തുന്നിനൽകുന്ന ജോലി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നു വീട്ടമ്മ ചോദിക്കുന്നു. ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി കഴിയുന്ന ഇവരുടെ ഏക ജീവിത മാർഗവും തയ്യൽ മാത്രമാണ്. സഹികെട്ട് വീട്ടമ്മ സമൂഹമാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിഡിയോ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതും പൊലീസ് കേസ് റജിസ്റ്റർ ചെയ്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക