കേരളത്തിലേക്ക് എത്തിക്കുന്ന മയക്കുമരുന്ന് നിര്‍മ്മിക്കുന്നത് ബംഗളുരുവിലെന്ന് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്. അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേറെയുള്ള മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്ന് തയ്യാറാക്കുന്നത് ബംഗളുരുവിലെ ലാബിലാണെന്നാണ് കണ്ടെത്തല്‍. നൈജീരിയക്കാരായ യുവാക്കളാണ് കുറഞ്ഞ ചെലവിലുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് സ്വന്തം ‘ലാബിൽ’ എംഡിഎംഎ തയാറാക്കുന്നത്. ഇവർക്ക് താമസവും മറ്റു സൗകര്യങ്ങളും ഒരുക്കാൻ ബംഗളുരുവിൽ ഏജന്റുമാരുണ്ടെന്നും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സിന് വിവരം ലഭിച്ചു.
അടുത്തിടെ കോഴിക്കോട്ടുനിന്ന് എംഡിഎംഎയുമായി പിടിയിലായവരിൽനിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. നൈജീരിയന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇടനിലക്കാരായ ഏജന്റുമാരാണ് സംസ്ഥാനത്തേക്കുള്ള എംഡിഎംഎ തയ്യാറാക്കി എത്തിക്കുന്നത്. മലയാളികളായ ഇത്തരം ഏജന്റുമാർക്ക് വൻതുകയാണ് വരുമാനമായി ലഭിക്കുന്നത്. ആവശ്യക്കാർക്ക് നേരിട്ട് മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയൻ സംഘവും ബംഗളുരുവിൽ സജീവമാണെന്നാണ് വ്യക്തമായിരിക്കുന്നത്.
ബംഗളുരുവിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചാണ് നൈജീരിയൻ സംഘം എംഡിഎംഎ ഉണ്ടാക്കുന്നത്. സന്ദർശകരായെത്തുന്ന സംഘം സംശയത്തിനിടവരാത്ത രീതിയിലാണ് മയക്കുമരുന്നുകൾ നിർമ്മിക്കുന്നതും വിപണനം നടത്തുന്നതും. ഇതിനായി നൈജീരിയൻ സംഘത്തെ എത്തിക്കാനും മലയാളികളുൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയകൾ ബംഗളുരുവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസമുള്ള നൈജീരിയക്കാരാണ് ബംഗളൂരുവിൽ സിന്തറ്റിക് ഡ്രഗ്സ് കുക്കിംഗിന് എത്താറുള്ളതെന്നാണ് പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയത്. പഠനാവശ്യത്തിനെന്ന പേരിലാണ് നൈജീരിയൻ മയക്കുമരുന്ന് സംഘം ബംഗളുരുവിൽ എത്തുന്നത്.
നൈജീരിയൻ ഹണ്ടേഴ്സ് എന്ന പേരിൽ നൈജീരിയൻ സംഘം മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ ഇക്കഴിഞ്ഞ ഏപ്രിലിൽ മഞ്ചേരിയിൽ പിടികൂടുകയും ചെയ്തിരുന്നു. ഏജന്റുമാർ വഴി ആവശ്യക്കാർക്ക് നേരിട്ടെത്തി എംഡിഎംഎ കൈമാറുകയായിരുന്നു ഇയാളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക