മൈസൂരു കൂട്ടപീഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ.
ഹൈദരാബാദ് പൊലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണം. മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.
മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം.
പീഡനത്തിന് ഇരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാർ എന്ന വിധം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോടു തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു.
മൈസൂരുവിലാണു പീഡനം നടന്നതെങ്കിലും കോൺഗ്രസുകാർ ബെംഗളൂരുവിൽ തന്നെ പീഡിപ്പിക്കുകയാണെന്ന പ്രസ്താവനയും ആഭ്യന്തര മന്ത്രി പിൻവലിച്ചിരുന്നു. കോൺഗ്രസുകാർ ആരോപിക്കുന്നതു പോലെ സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും യഥാർഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എസ്.ടി സോമശേഖര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക