പരവൂർ: ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്ന മൻസിലിൽ ഷംല (44), മകൻ സാലു (23) എന്നിവർ പരവൂർ പൊലീസിൽ പരാതി നൽകി.
തിങ്കൾ വൈകിട്ട് തെക്കുംഭാഗം ബീച്ചിലാണു സംഭവം.വടി പോലുള്ള ഉപകരണം ഉപയോഗിച്ച് ഒരാൾ ഷംലയെയും സാലുവിനെയും മർദിക്കുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ ഉടൻ പൊലീസ് പ്രതിയെ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്തിയില്ല.
സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാൽ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനെ മർദിച്ചെന്നു കാണിച്ചു പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവതി രാത്രി വൈകി പൊലീസിൽ പരാതി നൽകി. എന്നാൽ ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.
ഒരു അമ്മയ്ക്കും മകനും സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്ത കാലമാണോ ഇത് ? എന്റെ മകനൊപ്പമാണ് ഞാൻ പോയത്. അയാൾ മകനെ മർദിക്കുന്നത് കണ്ടാണ് കാറിൽ നിന്നു ഞാൻ ഇറങ്ങിയത്. ഈ സമയം അതുവഴി പോയ ആളുകൾ വാഹനം നിർത്തിയതല്ലാതെ ഇടപെട്ടില്ല. ഞങ്ങൾ ആ നാട്ടുകാരല്ല. അയാളുമായി ഒരു മുൻ വൈരാഗ്യവുമില്ല. ഒരു മകന്റെ മുന്നിൽ വച്ച് ഒരമ്മയെ പറയാൻ പാടില്ലാത്ത അസഭ്യമാണ് അയാൾ പറഞ്ഞത്. പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി ഞങ്ങൾ മടങ്ങാൻ തുടങ്ങിയപ്പോൾ അയാൾ പിന്നാലെ എത്തി കാറിന്റെ മുൻഭാഗത്തെ ചില്ല് അടിച്ചു തകർത്തു.
വിശന്നിട്ടാണ് ഞങ്ങൾ അവിടെ വച്ചു ആഹാരം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ ആ ഭക്ഷണം പോലും കഴിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്റെ ഭർത്താവ് ജോലി സംബന്ധമായ ആവശ്യത്തിനു മറ്റൊരു സ്ഥലത്താണ്.
എന്റെ ചികിത്സയുടെ കാര്യങ്ങൾക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകും. ഞങ്ങൾക്ക് നീതി ലഭിക്കണം. ഇനി ഒരമ്മയ്ക്കും മകനും ഈ ഗതി ഉണ്ടാവരുത്. ”
കഴിഞ്ഞ 16 വർഷമായി അമ്മയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. സംഭവ ദിവസം പുലർച്ചെ ഞങ്ങൾ ആശുപത്രിയിൽ പോയതു കൊണ്ടു തിരികെ മടങ്ങി വന്നപ്പോൾ നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു.
ഞാനാണ് വാഹനം ഓടിച്ചത്. അപ്പോഴാണ് അവിടെ നിന്നു ഊണ് വാങ്ങി കഴിക്കാം എന്ന് തീരുമാനിച്ചത്. അങ്ങനെ തെക്കുംഭാഗത്തെ കടയിൽ നിന്നു രണ്ടു പേർക്കും കൂടി ഒരു ഊണ് വാങ്ങുകയായിരുന്നു.
ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കഴിക്കാൻ തീരുമാനിച്ചതുകൊണ്ടു പുറത്തേക്കിറങ്ങിയില്ല. അപ്പോഴാണ് ഇയാൾ ഇരുമ്പ് വടിയുമായി എത്തിയത്. നിന്റെ അമ്മയാണോ…കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്നും പറഞ്ഞാണ് അയാൾ വന്നത്.
പേടിച്ചു ഞങ്ങൾ ഭക്ഷണം കഴിക്കാതെ അവിടെ നിന്നു മടങ്ങാൻ തുടങ്ങി. അപ്പോൾ ഇയാൾ കാറിന്റെ പിന്നിൽ അടിച്ചു. തുടർന്ന് കാർ നിർത്തിയപ്പോൾ അയാൾ കാറിന്റെ മുന്നിലെത്തി ഇരുമ്പു വടി കൊണ്ട് ഗ്ലാസ് അടിച്ചു പൊട്ടിച്ചു.
തുടർന്ന് കാറിൽ നിന്നു ഞാൻ പുറത്തിറങ്ങി. തലയ്ക്കടിക്കാൻ അയാൾ വന്നപ്പോൾ ഞാൻ കൈ കൊണ്ടു തടഞ്ഞു. അങ്ങനെ കൈയ്ക്കു പരുക്കേറ്റു.
കയ്യിൽ നിന്നു രക്തം പോകുന്നതു കണ്ട അമ്മ കാറിൽ നിന്നു പുറത്തിറങ്ങി എന്നെ അടിക്കുന്നതു തടഞ്ഞു. അമ്മയുടെ കയ്യിലും മുതുകിലും അയാൾ പൊതിരെ അടിച്ചു. ആളുകൾ വന്നപ്പോൾ അയാൾ കയ്യിലുണ്ടായിരുന്ന വടി സമീപത്തേക്കു വലിച്ചെറിഞ്ഞു.
സഹായം ചോദിച്ചിട്ടും കണ്ടു നിന്നവർ മിണ്ടിയില്ല. പിന്നീട് ഞങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി. ഉടൻ ആശുപത്രിയിൽ എത്താനാണ് പൊലീസ് നിർദേശിച്ചത്. അങ്ങനെ ഞങ്ങൾ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക