പോത്തൻകോട് ; കാട്ടായിക്കോണം ശാസ്തവട്ടത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ഇരിഞ്ചയം മീൻമൂട് കിഴക്കുംകര പുത്തൻവീട്ടിൽ ഷീബ എന്ന ആർ.പ്രഭ ( 37 ) ആണ് മരിച്ചത്.
ഭർത്താവ് ശാസ്തവട്ടം മങ്ങാട്ടുകോണം മഠത്തിൻമേലെ തടത്തരികത്ത് പുത്തൻവീട് രേഷ്മാ ഭവനിൽ ഭർത്താവ് സുരേഷ് എന്ന സെൽവരാജിനെ ( 45 ) നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. വൈകിട്ട് 4 ഓടെയാണ് സംഭവം. കുടുംബപ്രശ്നത്തെ തുടർന്ന് പ്രഭയും സെൽവരാജും സ്വന്തം വീടുകളിലായിരുന്നു താമസം.
സെൽവരാജിന്റെ വീടിനു സമീപത്തായുള്ള വീട്ടിൽ പ്രഭ ജോലിക്കെത്താറുണ്ട്. പതിവുപോലെ വന്നു മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും ഒരുമിച്ചു സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു.
സംഭവസ്ഥലത്തു തന്നെ പ്രഭ രക്തം വാർന്നു മരിച്ചു. തുടർന്ന് വീട്ടിലേക്കു മടങ്ങിയ സെൽവരാജിനെ പിന്നാലെയെത്തിയ പൊലീസ് മങ്ങാട്ടുകോണം ജംക്ഷനിൽ നിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെൽവരാജിന്റെയും പ്രഭയുടെയും മക്കൾ 6 വയസ്സുകാരൻ അഭിനഭരാജും, 4 വയസ്സുള്ള അഭയയും ഇരിഞ്ചയത്തുള്ള വീട്ടിലാണ്.
ഭാര്യയെ ഒപ്പം വന്നു താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് സെൽവരാജിന്റെ അമ്മ സെലീന പറയുന്നു. വിവാഹം നടന്നിട്ട് 10 വർഷമായി. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.
പ്രഭയുടെ കുടുംബ വീട്ടിലായിരുന്നു താമസം. ഉത്രാടത്തിന് അവിടെ നിന്നും പിണങ്ങി ഇറങ്ങിയ സെൽവരാജ് സ്വന്തം വീട്ടിലെത്തി. ഭാര്യയോടും മക്കളോടും മടങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും അവർ വരാൻ കൂട്ടാക്കിയിരുന്നില്ല.
എന്റെ മകനല്ല, അവൻ ഇനി ഇവിടെ വരരുത്. എനിക്കു കാണണ്ട. നിങ്ങളും അവളുടെ വീട്ടുകാരും അനുഭവിക്കുമെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു. ഈ അരും കൊലയ്ക്ക് അവനെ തൂക്കി കൊല്ലണം.
സെൽവരാജിന്റെ അമ്മ സെലീന പറഞ്ഞു. എന്നെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാൽ എന്തും ചെയ്യുന്ന പ്രകൃതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക