തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരിൽ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദേശവും സർക്കാർ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.
സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തിൽ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ നേതൃത്വത്തിലും ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളിൽ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികൾ പ്രവർത്തിക്കുക.
സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ മേൽനോട്ടത്തിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുന്നതാണ്.
എല്ലാ രോഗികൾക്കും സി.ഫ്.എൽ.റ്റി.സി, സി.എസ്.എൽ.റ്റി.സി, ഡി.സി.സി, കോവിഡ് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെ കുറിച്ച് വിവരങ്ങൾ നൽകും. ഫീൽഡ് തലത്തിൽ ജെ.പി.എച്ച്.എൻ., ജെ.എച്ച്.ഐ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെക്കുറിച്ച് കോവിഡ് മുക്തരായവർക്ക് ബോധവത്കരണം നൽകും.
പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ഫീൽഡ് തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിവർ അതത് പ്രദേശത്തുള്ള കോവിഡ് മുക്തരായവർ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ എത്തി സേവനം തേടുന്നുവെന്ന് ഉറപ്പ് വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക