തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്. വിയ്യൂർ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. സുനിയെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്.
തന്നെ വധിക്കാൻ ജയിലിലുള്ള ചില തടവുകാർ ശ്രമിക്കുന്നുണ്ടെന്ന കൊടി സുനിയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം
വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിൽ.ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക