തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓർമ്മക്കുറിപ്പുമായി മഞ്ജു വാര്യർ. മരണമില്ലാത്ത ഓർമ്മയായി എന്നും മനസ്സിലുണ്ടാകും എന്ന വരികളോടെയാണ് മഞ്ജു അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു.
‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛൻവേഷങ്ങൾക്ക് നെഞ്ചിൽ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാൻ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികൾ മാത്രം മതി. ആ അച്ഛനാണ് ഇപ്പോൾ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആൻഡ് ജിൽ’, ഏറ്റവും ഒടുവിൽ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു!!’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പർവതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓർമയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട
പ്രതികരിക്കാൻ ഇവിടെ എഴുതുക