മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീണ ഗര്‍ഭിണിയെ പ്ലാറ്റുഫോമിലെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷിച്ചത്. താനെ ജില്ലയില്‍ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ മാറി കയറിയത് മൂലമാണ് ഇവര്‍ ചാടി ഇറങ്ങാന്‍ ശ്രമിച്ചത്. ഗോരഖ്പൂര്‍ എക്സ്പ്രസാണ് ആണ് എന്ന് കരുതി ഈസമയം പ്ലാറ്റ്ഫോമിലേക്ക് വന്ന മറ്റൊരു ട്രെയിനില്‍ കയറി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് മറ്റൊരു ട്രെയിന്‍ ഈസമയത്ത് പ്ലാറ്റ്ഫോമില്‍ എത്തിയത്. ട്രെയിനില്‍ കയറി അല്‍പ്പസമയത്തിനകമാണ് ട്രെയിന്‍ തെറ്റിയതായി തിരിച്ചറിഞ്ഞത്. ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഭര്‍ത്താവിനും മകനുമൊപ്പം ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണിയുടെ കാല്‍തെറ്റുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവതിയെ ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എസ്ആര്‍ ഖണ്ഡേക്കര്‍ രക്ഷിക്കുകയായിരുന്നു. ട്രെയിനിന്റെ അടിയില്‍ പോകുന്നതിന് മുന്‍പ് വലിച്ചു കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക