മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. കേസിന്റെ വാദം ഇപ്പോൾ അന്ധേരി മെട്രോപോളിറ്റൻ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റൻ കോടതിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി തള്ളിയിരികയാണിപ്പോൾ.
അന്ധേരി കോടതി സ്വീകരിച്ചിരിക്കുന്ന നടപടികൾ പൂർണമായും നിയമസംവിധാനങ്ങളോട് നീതിപുലർത്തുന്നതാണെന്നും കങ്കണയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും- അഡീഷണൽ ചീഫ് എസ്.ടി ഡാന്റെ പറഞ്ഞു.
അന്ധേരി കോടതിയോട് തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സമൻസിൽ ഹാജരാകാതെ ഇരുന്നപ്പോൾ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണിപ്പെടുത്തിയെന്നുമാണ് കങ്കണയുടെ വാദം. ഹാജരാകാതെ ഇരുന്നാൽ വാറന്റ് പുറപ്പെടുവിക്കുക എന്നത് സ്വാഭാവികമായ നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.
തനിക്കെതിരേയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക് മുൻപ് കങ്കണ, ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പക്ഷെ കോടതി ഹർജി തള്ളി. അന്നും അന്ധേരി കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത് 2020ലാണ്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തർ നൽകിയ പരാതിയിൽ പറയുന്നു.
അന്ധേരി മജിസ്ട്രേറ്റ് കോടതി കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക