റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ചരിത്രപരമായ കൂടിക്കാഴ്ച ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും. വത്തിക്കാനെ ഉദ്ധരിച്ചു കേരള കത്തോലിക്കാ മെത്രാന് സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജം പകരുമെന്ന് കെസിബിസി പറഞ്ഞു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ റോമിലെത്തും. 30, 31 തീയതികളിലാണ് ഉച്ചകോടി. രണ്ടായിരത്തില്‍ വാജ്പേയി – ജോണ്‍ പോള്‍ രണ്ടാമന് കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തോലിക്കാ സഭ മേധാവിയെ കാണുന്നത്.
പോപ്പിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും. ചില സംഘടനകളുടെ എതിര്‍പ്പ് കാരണം മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം നടന്നിരുന്നില്ല. 1990ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്.
ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി-മാര്‍പാപ്പ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക