ഇടുക്കി: മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ തുറന്നിട്ട മൂന്ന് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി വൈകിട്ട് നാല് മണിയോടെ വീണ്ടും തുറന്നു. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും പുറത്തേക്ക് കളയുകയാണ്.
നേരത്തെ മൂന്ന് ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തി ജലം പുറത്തേക്ക് കളയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്ന് ഷട്ടറുകൾ 40 സെമീ വീതം ഉയർത്തിയത്. പുതുതായി തുറന്ന രണ്ട് ഷട്ടറുകളിലൂടെ സെക്കൻഡിൽ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും
അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വെള്ളം തുറന്ന് വിട്ടത് കൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 6 മണിക്ക് ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചത് . എന്നാൽ കേരളം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നേരത്തെ തുറക്കുന്നത്. ഇനി ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക