വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജല നിരപ്പ് ഉയര്‍ന്നു. രാവിലെ ആറ് മണിയുടെ കണക്കുകള്‍ പ്രകാരം 138.95 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ സ്പില്‍ വേ വീണ്ടും തുറന്നു.
80 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ 60 സെ. മി. വീതം 3 ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ കുറയുകയും ജലനിരപ്പ് 138.15 അടിലേക്ക് താഴുകയും ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയിരുന്നു.
1,5,6, ഷട്ടറുകളാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ താഴ്ത്തിയത്. പിന്നാലെയാണ് വീണ്ടും തുറക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിയൊമ്ബതിനായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തമിഴ്നാട് ഉയര്‍ത്തിയത്. ആദ്യം രണ്ട് ഷട്ടറുകളായിരുന്നു തുറന്നത്.
പിന്നിട് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ മൂന്ന് ഘട്ടമായിട്ടാണ് നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്. തുറന്നിരുന്ന ആറ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി 2974 ഘനയടി വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയിരുന്നത്. പിന്നാലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയത്.
തമിഴ്നാട് ഇറച്ചില്‍പ്പാറ കനാല്‍ വഴി 2305 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. 4469 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക