തിരുവനന്തപുരം: ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് അപ്പാടെ നിലം പൊത്തി. അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നു മുക്തരാവാതെ വട്ടിയൂർക്കാവിലെ ഒരു കുടുംബം.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മൂന്നാംമൂട് പുലരി നഗർ മേലെമങ്കരത്ത് വിള വിജയ ഭവനിൽ വി. വിനോദിന്റെ ഭാര്യ അനിത, കുട്ടികളായ വിനയൻ (14), വിശ്വജിത്ത് (13), വൈഷ്ണവ് (4) എന്നിവരാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം .
വിനോദിന്റെ അമ്മ ശകുന്തള (60) ഇവർക്കൊപ്പമാണ് താമസം. മരപ്പണിക്കാരനായ വിനോദും അമ്മ ശകുന്തളയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. വീടിനുള്ളിൽ മൊബൈൽ ഫോൺ സിഗ്നൽ കുറവാണ്.
അതിനാൽ കോളുകൾ വരുമ്പോൾ ഫോണുമായി വീടിനു പുറത്തേക്ക് ഇറങ്ങുകയാണു പതിവ്. മൂന്നാം മൂട് വാടകയ്ക്ക് താമസിക്കുന്ന ബന്ധു റാണിയുടെ ഫോൺകോളാണ് ഇവരെ അപകടത്തിൽ നിന്ന് രക്ഷിച്ചത്.
പുറത്തെത്തി സെക്കൻഡുകൾക്കകം വലിയ ശബ്ദത്തോടെ ഓടിട്ട വീട് നിലം പൊത്തി. ആകെയുള്ള വീട് തകർന്നു വീണതിന്റെ നൊമ്പരത്തിനിടയിലും അപകടത്തിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അനിതയും കുട്ടികളും.
കാലപ്പഴക്കമുള്ളതാണ് കെട്ടിടം. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ പുതിയ വീടിനായി അപേക്ഷ നൽകിയിട്ടും പരിഗണന ലഭിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക