കഞ്ചിക്കോട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു ദേശീയപാതയിലൂടെ പാഞ്ഞ കാർ 10 കിലോമീറ്ററോളം പിന്തുടർന്ന് അതിസാഹസികമായി പിടികൂടി.
ഡിക്കിയിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച 54 കിലോഗ്രാം കഞ്ചാവു പിടിച്ചു. സംഭവത്തിൽ മലപ്പുറം തിരൂർ പീടിയേക്കൽ സ്വദേശികളായ രഞ്ജിത്ത് (22), ശിഹാബ് (30) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ ആറരയോടെ കഞ്ചിക്കോട്–പുതുശ്ശേരി റോഡിലായിരുന്നു സംഭവം. ബെമ്ലിനു മുന്നിൽ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ചു പായുന്നതിനിടെ 4 കാറുകളിലും 3 ബൈക്കുകളിലും ഓട്ടോറിക്ഷയിലും കാർ ഇടിച്ചു. പുതുശ്ശേരിയിൽ ടാങ്കർ ലോറിക്കു പിന്നിൽ ഇടിച്ച കാർ ഡിവൈഡറിൽ ഇടിച്ചുകയറി തകരാറിലായി നിന്നു.
ഇതിനിടെ പ്രതികൾ ഇറങ്ങിയോടി. നരകംപുള്ളി പാലത്തിനു സമീപം എത്തിയ ഇവർ കോരയാർ പുഴയിലേക്കു ചാടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ എക്സൈസ് സംഘം പിടികൂടി.ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും കീഴടക്കി. കാലിനും കൈക്കും പരുക്കേറ്റ പ്രതികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികളുടെ ചുറ്റുപാടും ജീവിത സാഹചര്യവും അന്വേഷിച്ചിറങ്ങിയ എക്സൈസ് സംഘം എത്തിയത് സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റിലേക്ക്.
ശിഹാബിന്റെ നാട്ടിലെത്തിയപ്പോൾ അറിഞ്ഞത്, ഇയാൾ കഴിഞ്ഞ 3 വർഷത്തോളമായി വിദേശത്താണ് എന്നായിരുന്നു. കേസ് വിവരങ്ങളും ഫോട്ടോയും കാണിച്ചെങ്കിലും ബന്ധുക്കൾ വിശ്വസിച്ചില്ല. ദിവസവും ശിഹാബ് ദുബായിൽ നിന്നു ഫോൺ ചെയ്യാറുണ്ടെന്നും അവിടെ സൂപ്പർ മാർക്കറ്റിലാണു ജോലിയെന്നും പറഞ്ഞു.
നിങ്ങൾക്ക് ആളു മാറിപ്പോയതാണെന്നും എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. തുടർ ചോദ്യം ചെയ്യലിലാണ് ശിഹാബ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥയും പുറത്തായത്.
ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാൾ വീട്ടിലേക്ക് അയച്ചിരുന്നതെന്നും കണ്ടെത്തി. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും എക്സൈസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക