സ്വന്തം കുഞ്ഞിന്റെ സംസ്കാര ചടങ്ങിനിടെ 25കാരിയെ പിതാവ് ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തി. അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തിനെ തുടർന്നാണ് പിതാവ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ന്യൂമോണിയ ബാധിച്ചു മരിച്ച കുഞ്ഞിന്റെ സംസ്കാരത്തിനായി ഇയാള്‍ മകളെയുംകൊണ്ട് വനത്തിലേക്കു പോകുകയായിരുന്നു എന്ന് ഭോപ്പാൽ സിറ്റി പൊലീസ് സൂപ്രണ്ട് ഉമേഷ് തിവാരി പറഞ്ഞു. തുടർന്ന് മകളുടെയും കുഞ്ഞിന്റെയും മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
നവംബർ 5നായിരുന്നു സംഭവം. നവംബർ 14നാണ് വനപാലകര്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. ആദ്യം കൊലപാതകമാണെന്നു കരുതിയെങ്കിലും പിന്നീടാണ് ലൈംഗികാതിക്രമത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്നു മനസ്സിലായെന്നും ഉമേഷ് തിവാരി പറഞ്ഞു.
ബലാത്സംഗത്തിനു ശേഷം യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മകളെ കൊന്നതിന്റെ പിറ്റേന്ന് പ്രതി കൊലപാതകത്തെ കുറിച്ച് തന്റെ മറ്റുമക്കളോട് പറയുകയും ചെയ്തു. മകളെ കൊല്ലാൻ അവസരം നോക്കി നടക്കുകയായിരുന്നു. ഇതിനിടെയാണ് അവൾ പിതാവിനെ സമീപിച്ചത്.
ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മകൾ അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതോടെ നാട്ടുകാർ കളിയാക്കുകയും കുടുംബക്കാർ ചടങ്ങുകളിൽ നിന്നും മറ്റും അകറ്റി നിർത്തുകയും ചെയ്തതായി പ്രതി പറഞ്ഞു.
ഭർത്താവിനൊപ്പം ഷജൽപൂരിലായിരുന്നു യുവതിയുടെ താമസം. ദീപാവലി ആഘോഷങ്ങൾക്കായി മൂത്ത സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു യുവതിയും കുഞ്ഞും.
ജോലി ആവശ്യങ്ങൾക്കായി യുവതിയുടെ ഭർത്താവ് ചണ്ഡിഗഡിലായിരുന്നു. സഹോദരിയുടെ വീട്ടിൽ വച്ച് യുവതിയുടെ കുഞ്ഞിന് ന്യൂമോണിയ ബാധിച്ചു മരിച്ചു. തുടർന്ന് യുവതിയുടെ സഹോദരി അച്ഛനെയും സഹോദരനെയും വിവരമറിയിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ പിതാവ് കുട്ടിയുടെ സംസ്കാരത്തിനായി അവരെയും കൊണ്ട് വനത്തിലേക്കു പോയി. യുവതി അന്യജാതിയിൽപ്പെട്ട പുരുഷനെ വിവാഹം ചെയ്തത് പിതാവിനെ തളർത്തിയിരുന്നു.
കുഞ്ഞിന്റെ സംസ്കാരത്തിനു പോകുന്നവഴിയും പിതാവ് യുവതിയോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അവർ ഒരക്ഷരവും മിണ്ടിയില്ല.
തുടർന്ന് പിതാവ് യുവതിയെ ക്രൂരമായി മർദിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ശേഷം യുവതിയെ കഴുത്ത് ഞരിച്ച് കൊന്നു. യുവതിയുടെ സഹോദരിയും സഹോദരനും ബലാത്സംഗ വിവരം അറിഞ്ഞിരുന്നില്ല.
തിങ്കളാഴ്ചയാണ് യുവതിയുടെ മരണവിവരം പൊലീസ് ഭർത്താവിനെ അറിയിച്ചത്. ഭാര്യയുടെ കയ്യില്‍ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നും ദീപാവലി ദിവസം മറ്റാരുടെയോ ഫോണിൽ നിന്നാണ് യുവതി വിളിച്ചതെന്നും ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തി.
ഒന്നരവർഷം മുൻപാണ് ഇരുവരും വിവാഹം കഴിച്ചത്. അന്ന് മുതൽ യുവതിയുടെ പിതാവിന് വൈരാഗ്യമായിരുന്നു. കയ്യിൽ കിട്ടിയാൽ അയാൾ യുവതിയെ കൊല്ലുമെന്ന് ഉറപ്പായിരുന്നു എന്നും യുവതിയുടെ ഭർത്താവ് പൊലീസിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക