കാട്ടാന ശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ. ഇടുക്കിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള മലയോരത്ത് കൃഷി ചെയ്തു വരുന്ന ഏലത്തോട്ടങ്ങളിലെ വിളവുകൾ തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ്ചവിട്ടിമെതിക്കുന്നത്.
വനം വകുപ്പിനെ അറിയിച്ചിട്ടും വന്യജീവികളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നും കർഷകർ പറയുന്നു.
ഏലം വിളയണമെങ്കില്‍ വെള്ളവും വളവും മാത്രം പോരാ കാട്ടാനകളെ കൂടി തുരത്തണമെന്നും, കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക് കാര്യക്ഷമമായ ഒരു നടപടിയുമില്ലെന്നും ഇടുക്കിയിലെ കർഷകർ.
തമിഴ്നാട് വനമേഖലകളില്‍ നിന്നെത്തുന്ന ആനക്കൂട്ടം തേവാരംമെട്ട്, പുഷ്പകണ്ടം, അണക്കരമെട്ട്, ശൂലപ്പാറ തുടങ്ങിയ മേഖലകളിലെ ഏലത്തോട്ടങ്ങളില്‍ കടക്കുന്നത് പതിവാണ്. ആഴ്ചകളോളം ജനവാസ മേഖലയോട് ചേർന്ന് ആനകള്‍ തമ്പടിക്കും. ശാന്തന്‍പാറ പഞ്ചായത്തിലെ തോട്ടങ്ങളില്‍ ഒറ്റയാനും ഏഴ് ആനകളുമുണ്ട്. ഏലച്ചെടികള്‍ ചവിട്ടിമെതിക്കുന്നതും പിഴുതെറിയുന്നതും കൂടുതലും കുട്ടിയാനകളാണ്.
ജലവിതരണ പൈപ്പുകളും ആനക്കൂട്ടങ്ങൾ ചവിട്ടിപ്പൊട്ടിയ്ക്കുന്നു. ആനകളെ തടയാന്‍ സോളാർ ഫെന്‍സിങ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും, ട്രഞ്ച് നിർമാണവും തെരുവ് വിളക്കുകളും എങ്ങുമെത്തിയില്ലെന്നും, തങ്ങൾക്ക് ഓരോ വർഷവും നഷ്ടം മാത്രമാണ് ഉണ്ടാവുന്നതെന്നും കർഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക