തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷയും പരിശോധനയും ശക്തമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്.
പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. എല്ലാവരും മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.
ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. ഇത് കൂടുതൽ അപകടകാരിയാണെന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നത്. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വാക്സിനുകളെ പ്രതിരോധിക്കാനുള്ള കഴിവും പുതിയ വകഭേദത്തിനുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ നിലവിൽ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക