കെയ്റോയ്ക്ക് 220 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന എൽ ബഹ്നാസ എന്ന പുരാവസ്തു മേഖലയിൽ 2500 വർഷം പഴക്കമുള്ള രണ്ടു കല്ലറകൾ കണ്ടെത്തി.
ഇതിൽ നിന്നും ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മിവത്കരിക്കപ്പെട്ട രൂപങ്ങൾ ലഭിച്ചു. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ഇവയ്ക്കുണ്ടായിരുന്നു. ഇരുവരുടെയും നാവ് സ്വർണം കൊണ്ടു പൊതിഞ്ഞതായിരുന്നു.
സ്പാനിഷ് പുരാവസ്തു മിഷനാണ് ഗവേഷണവും പര്യവേക്ഷണവും നടത്തിയത്. ഈജിപ്തിന്റെ പുരാവസ്തു മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. 525 ബിസി വരെ ഈജിപ്ത് ഭരിച്ച സൈറ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണു മമ്മികളെന്നും പുരാവസ്തുവിദഗ്ധർ പറയുന്നു.
പൂർണമായും അടച്ചു ബന്ധവസ്സാക്കപ്പെട്ട നിലയിലാണ് പുരുഷ മമ്മിയുടെ കല്ലറ കാണപ്പെട്ടത്. ഇതു തികച്ചും അപൂർവമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
കല്ലറയ്ക്കുള്ളിൽ 4 ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് എപ്പോഴോ തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലല്ലായിരുന്നെന്നും പര്യവേക്ഷകർ പറയുന്നു.
കല്ലറകളിൽ നിന്നായി മൂന്നു സ്വർണനാക്കുകളും കണ്ടെത്തി. ഒരു സ്വർണനാക്ക് പുരുഷമമ്മിയിലും ഒരു നാക്ക് സ്ത്രീ മമ്മിയിലുമാണു കാണപ്പെട്ടത്. ഒരു ചെറിയ നാക്കുകൂടിയുണ്ടായിരുന്നു. ഇതു മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണു ഗവേഷകർ പറയുന്നത്.
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന സമൂഹമാണു പൗരാണിക ഈജിപ്ഷ്യൻ ജനത. മരണത്തിനു ശേഷം ആത്മാവ് അധോലോകത്തിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം.
അവിടെയെത്തിയാൽ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വർണനാക്കുകൾ വച്ചിരുന്നതെന്ന് വിദഗ്ധർ സംശയിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക