ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം. ഭൗതിക ശരീരം സംസ്കാരത്തിനായി ബ്രാർ സ്ക്വയറിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു.
3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനം. സംസ്കാരം 4.45ന് ബ്രാർ സ്ക്വയറിൽ നടക്കും. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമാകുക. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നൽകിക്കൊണ്ടാണ് റാവത്തിന്റെ സംസ്കാരച്ചടങ്ങുകൾ.
ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, മനുഷ്ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബനന്ദ സോനോവാൾ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, എ.കെ ആന്റണി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.
ഇവരെക്കൂടാതെ, കർഷക സംഘടനയായ ഭാരത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക